അമേരിക്കൻ ഫിലോസഫർ മൈക്കൽ സാൻഡൽ രചിച്ച ഗ്രന്ഥമാണ് "What Money Can't Buy: the Moral Limits of Markets." കമ്പോള സമ്പദ് വ്യവസ്ഥയുടെ അധാർമ്മികതയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണത്. കമ്പോള വ്യവസ്ഥയുടെ അധാർമ്മികതയെ തുറന്നു കാണിക്കുന്ന നിരവധി ഉദാഹരണങ്ങൾ സാൻഡൽ ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിൽ ഒന്ന്, അമേരിക്കൻ കോൺഗ്രസിലെ സെനറ്റർമാരെ കോർപറേറ്റുകൾ സ്വാധീനിക്കുന്നതിനെക്കുറിച്ചാണ്. കോർപറേറ്റുകൾക്കനുകൂലമായി പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിനോ നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തുന്നതിനോ അവർ അമേരിക്കൻ കോൺഗ്രസിലെ സെനറ്റർമാരെ സ്വാധീനിക്കുന്നത് വലിയ തോതിൽ പണം ഒഴുക്കിയിട്ടാണ്. നിയമത്തെക്കുറിച്ചുള്ള പബ്ളിക് ഹിയറിംഗിൽ പോലും പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തി കോർപറേറ്റുകൾ തങ്ങൾക്കനുകൂലമായി ജനാഭിപ്രായം സൃഷ്ടിക്കാറുണ്ടെന്ന് സാൻഡൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാണ് കോർപറേറ്റുകളിൽ നിന്ന് കൂടുതൽ സംഭാവന സ്വീകരിക്കുന്നത് എന്നത് പ്രധാന ഘടകമാണെന്നത് നമുക്കറിയാമല്ലോ. ഇതു വരെയുള്ളതിൽ ഏറ്റവും കൂടുതൽ സംഭാവന പിരിച്ചത് ഒബാമയായിരുന്നത്രെ. ട്രംപാണെങ്കിൽ സ്വയം ഒരു കോർപറേറ്റാണ്. റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ടെലിവിഷൻ തുടങ്ങി വലിയ സ്ഥാപനങ്ങളുടെ ഉടമയായ ഒരു വലിയ ശതകോടീശ്വരനാണദ്ദേഹം.
ഇത്രയും പറയാൻ കാരണം അമേരിക്ക പോലെയാവുകയാണോ ഇന്ത്യ എന്ന സംശയത്തിലാണ്. കോർപറേറ്റുകളിൽ നിന്ന് ഈടാക്കുന്ന സംഭാവനയുടെ ബലത്തിൽ തിരഞ്ഞെടുപ്പ് ജയിക്കുകയും ഭരണമപ്പാടെ കോർപറേറ്റുകൾക്കു വേണ്ടിയാവുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ രാജ്യവും മാറുകയാണോ?
ഇലക്ടോറൽ ബോണ്ട് ആണ് പ്രശ്നം. 2017ൽ കേന്ദ്ര സർക്കാർ ഒരു നിയമം പാസ്സാക്കി. അത് തിരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമമാണ്. Finance Act 2017, റിസർവ് ബാങ്ക് നിയമം 1934, ജനപ്രാതിനിധ്യ നിയമം 1951, ഇൻകം ടാക്സ് ആക്റ്റ് 1961, കമ്പനി നിയമം 2013 എന്നീ നിയമങ്ങളിലാണ് ഭേദഗതികൾ വരുത്തിയത്. രാജ്യസഭ എന്ന കടമ്പ മറികടക്കാൻ വേണ്ടി ഈ ഭേദഗതികളൊക്കെ Money Bill ആയിട്ടാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
രാജ്യത്തെ സമ്മതിദായകരുടെ 1% വരുന്നവരുടെ വോട്ട് ലഭിക്കുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ഇലക്ടറൽ ബോണ്ട് മുഖേന സംഭാവന സ്വീകരിക്കാൻ അവകാശം നൽകുന്ന നിയമമാണ് നടപ്പിലായത്. ഒരു വ്യക്തിക്കോ, കോർപറേറ്റ് സ്ഥാപനത്തിനോ വിദേശ സ്ഥാപനത്തിനോ, ഇന്ത്യയിലെ 1% വോട്ട് ലഭിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് എത്ര തുക വേണമെങ്കിലും സംഭാവന നൽകാം എന്ന് ചുരുക്കം. സംഭാവന നൽകുന്ന കോർപറേറ്റിന്റെ പേര് വെളിപ്പെടുത്തില്ല. സംഭാവനകൾ 1000, 10000, 1 ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ബോണ്ടായി നൽകാം. ബോണ്ട് നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത് SBlയെ ആണ്. ജനുവരി, ഏപ്രിൽ, ജൂൺ, സെപ്റ്റംബർ എന്നീ മാസങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന 10 ദിവസങ്ങളിൽ ബോണ്ട് വാങ്ങാം. ആ ദിവസങ്ങളിൽ കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ബാങ്കിൽ പണം നിക്ഷേപിക്കുന്നത് പാർട്ടിയുടെ അക്കൗണ്ടിലേക്ക് മാറ്റും.ബോണ്ട് നൽകുന്നതും വാങ്ങുന്നതും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 2018 മാർച്ച് വരെ 222 കോടി രൂപയുടെ ബോണ്ടാണ് നൽകപ്പെട്ടിട്ടുള്ളത്. അതിൽ 94.5 % തുകയും, അതായത് 210 കോടി രൂപ, ബി ജെ പി ക്കാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന് 4%. 2018 മാർച്ച് മുതൽ ഒക്ടോബർ വരെ 600 കോടി രൂപയുടെ ബോണ്ട് നൽകപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്ത. അതിൽ ആർക്കൊക്കെ എത്രയൊക്കെ കിട്ടി എന്ന കണക്ക് പുറത്തു വന്നിട്ടില്ല. ഈ വർഷം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബോണ്ട് വാങ്ങാമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എത്ര ആയിരം കോടിയാണ് മറിയാൻ പോകുന്നതെന്ന് പറയാൻ പറ്റില്ല.
ഇലക്ടറൽ ബോണ്ടുകളെ എതിർത്തത് ഇടതുപക്ഷം മാത്രമാണ്. പ്രത്യേകിച്ചും സി പി ഐ എം. ഇലക്ടറൽ ബോണ്ടുകൾക്കെതിരായി സി പി എം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇന്നലെ സുപ്രീം കോടതിയിൽ അതിന്റെ ഹിയറിംഗ് ഉണ്ടായിരുന്നു. ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വിദേശ കോർപറേറ്റുകൾക്ക് ഇടപെടാനുള്ള സാദ്ധ്യത ഒരുക്കുന്നതാണ് ബോണ്ട് നിയമം എന്നാണ് കമ്മീഷന്റെ വാദം. ഒട്ടും സുതാര്യമല്ലാത്ത രീതിയിൽ പണം നൽകുകയും അത് തിരഞ്ഞെടുപ്പിനുപയോഗിക്കുകയും ചെയ്യുന്നതോടെ തിരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കോർപറേറ്റുകൾക്ക് നൽകാവുന്ന സംഭാവന ലാഭത്തിന്റെ 7.5% ആയി നിജപ്പെടുത്തിയിരുന്നു. ആ പരിധി മോദി സർക്കാർ നീക്കി. ഇപ്പോൾ എത്ര വേണമെങ്കിലും പാർട്ടികൾക്ക് സംഭാവനയായി നൽകാം. കൂടുതൽ സംഭാവന നൽകുന്നതനുസരിച്ച് ഭരണസംവിധാനത്തിൽ സ്വാധീനം വർദ്ധിക്കും. ചുരുക്കത്തിൽ ജനാധിപത്യത്തെ കോർപറേറ്റുകൾ വിലക്കെടുത്തിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ പാകത്തിലുള്ള നിയമ നിർമ്മാണമാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ടത്.
കോർപറേറ്റുകളുടെ പണം വാങ്ങി തിരഞ്ഞെടുപ്പ് ജയിച്ച ശേഷം അവർക്കു വേണ്ടി ഭരണം നടത്തുന്ന വ്യവസ്ഥയിലേക്ക് ഇന്ത്യ നീങ്ങുകയാണ്. നവ ലിബറൽ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയതോടെ കോർപറേറ്റ് ഭരണമാണ് നടക്കുന്നതെങ്കിലും ഇപ്പോൾ ഒരു മറയുമില്ലാതെ അവർക്കു വേണ്ടി തന്നെയാണ് ഭരണം എന്ന് പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. അഴിമതിക്ക് നിയമസാധുത നൽകുകയാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്? പൂർണ്ണമായും കോർപറേറ്റുകളുടെ കൈകളിലേക്കോ?
This comment has been removed by the author.
ReplyDelete